പത്തനംതിട്ട പന്തളം ശബരിമല സംരക്ഷണ സംഗമത്തിലെ ജനപങ്കാളിത്തം മുൻകൂട്ടി കാണുന്നതിൽ പോലീസിന് വൻ വീഴ്ചയെന്ന് കണ്ടെത്തൽ. ലോക്കൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് പത്തനംതിട്ട എസ്‌പി മെമ്മോ നൽകി. ആൾക്കൂട്ടം, എംസി റോഡിലെ ഗതാഗതക്കുരുക്ക് എന്നിവ പോലീസ് മുൻകൂട്ടി കണ്ടില്ല എന്നാണ് മെമ്മോയിൽ സൂചിപ്പിച്ചിരിക്കുന്നത്. പന്തളം സിഐ, അടൂർ സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർക്കാണ് മെമ്മോ നൽകിയത്. സംഭവത്തിൽ ആഭ്യന്തരവകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിവൈഎസ്‌പി അടക്കം ഉദ്യോഗസ്ഥരും ആഭ്യന്തര വകുപ്പിനോട് മറുപടി പറയേണ്ടിവരും. പന്തളത്തെ സംഗമത്തിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ആളുകൾ എത്തിയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പരിപാടിക്കായി രജിസ്റ്റർ ചെയ്ത ആളുകളല്ല അന്നേ ദിവസം അപ്രതീക്ഷിതമായി വന്നുചേർന്ന ആളുകളാണ് കൂടുതൽ എന്ന് പോലീസ് നൽകിയ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.

