സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍ നടക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്ന ഇത്തവണത്തെ നറുക്കെടുപ്പ് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ നിർവ്വഹിക്കും. സംസ്ഥാനത്ത് 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിറ്റഴിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് പാലക്കാട്ടാണ്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റുപോയത്. രണ്ടാം സ്ഥാനത്ത് തൃശ്ശൂർ ജില്ലയും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയും എത്തിയിട്ടുണ്ട്.
ടിക്കറ്റ് വില 500 രൂപയായ തിരുവോണം ബമ്ബറില്‍, ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 20 പേർക്ക് വീതം ഒരു കോടി രൂപ ലഭിക്കും. അതേസമയം, പൂജാ ബമ്ബറിന്‍റെ ഒന്നാം സമ്മാനമായി 12 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. 300 രൂപ വിലയുള്ള പൂജാ ബമ്ബറിന്‍റെ ടിക്കറ്റ് പ്രകാശനവും ഇന്ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി നിർവ്വഹിക്കും. ചടങ്ങില്‍ ആൻറണി രാജു എം.എല്‍.എ അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എം.എല്‍.എയും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജും ഉള്‍പ്പെടെ പ്രമുഖർ സന്നിഹിതരായിരിക്കും.
മുൻപ് 27-ാം തീയതിക്ക് നടത്താൻ തീരുമാനിച്ചിരുന്ന നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി സംബന്ധമായ മാറ്റങ്ങളും പരിഗണിച്ച് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യർത്ഥനപ്രകാരം മാറ്റിവച്ചിരുന്നു. പിന്നീട് തീരുമാനിച്ചിരിക്കുന്ന തീയതിയില്‍ വൻ സന്നാഹങ്ങളോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. സംസ്ഥാനത്താകെ ആവേശം നിറച്ചിരിക്കുന്ന തിരുവോണം ബമ്ബർ ഇത്തവണയും നിരവധി കുടുംബങ്ങള്‍ക്ക് ജീവിതം മാറ്റിമറിക്കുന്ന ഭാഗ്യമായി മാറുമെന്ന പ്രതീക്ഷയിലാണ് ഏജൻസികളും ടിക്കറ്റ് വാങ്ങിയ ഭാഗ്യക്കുറി പ്രേമികളും.

