അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിൻ്റെ മരുമകൻ ജെറാർഡ് കുഷ്‌നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ് പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഗാസയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച് നിർദ്ദേശങ്ങളും അതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമാണ്. ഇസ്രയേൽ ആദ്യം തന്നെ അംഗീകരിച്ച ട്രംപിൻ്റെ നിർദ്ദേശങ്ങൾക്ക് മേൽ ചർച്ചക്ക് ഹമാസ് തയ്യാറായതോടെ പ്രതീക്ഷകളുടെ പച്ചകൊടിയാണ് ലോകം കാണുന്നത്. ഈജിപ്‌തിൽ അമേരിക്കൻ ഇസ്രയേൽ – ഹമാസ് പ്രതിനിധികൾ ചർച്ചക്ക് തയ്യാറായി എത്തുന്നതും വലിയ പ്രതീക്ഷയോടെയാണ് ഏവരും കാണുന്നത്. എന്നാൽ ചർച്ചകൾ തുടങ്ങുന്നതിന് മുന്നേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. താൻ മുന്നോട്ട് വച്ച സമാധാന പദ്ധതിയുടെ പശ്ചാത്തലത്തിൽ ഹമാസ് അധികാരം ഒഴിയാൻ വിസമ്മതിച്ചാൽ അവരെ ഉന്മൂലനം ചെയ്യുമെന്നാണ് ട്രംപിൻ്റെ പുതിയ ഭീഷണി.

