ഒരു ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു അക്ഷര നഗരിയോട് യാത്ര പറഞ്ഞു. ഹൃസ്വ സമയത്തേക്കുള്ള സന്ദർശനമായിരുന്നു എങ്കിലും കോട്ടയത്തിൻ്റെ തനിമയും, കായൽ ഭംഗിയുമെല്ലാം ആവോളമാസ്വദിച്ച ശേഷമാണ് രാജ്യത്തിൻ്റെ പ്രഥമ വനിത കൊച്ചിലേക്ക് യാത്രയായത്. വ്യാഴാഴ്ച കുമരകം താജ് ഹോട്ടലിലാണ് രാഷ്ട്രതി രാത്രി തങ്ങിയത്.
വെള്ളിയാഴ്ച രാവിലെ കുമരകത്തിൻ്റെയും, കായലിൻ്റെയും ഭംഗി ആസ്വദിക്കുവാൻ രാഷ്ട്രപതി സമയം കണ്ടെത്തി.രാവിലെ 10 ഓടെ താജ് ഹോട്ടലിൽ നിന്നു കോട്ടയത്തേക്കുള്ള കാർ യാത്രയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു കുമരകം ചന്തക്കവലയിൽ ഇറങ്ങി. രാഷ്ട്രപതിയുടെ വാഹനവ്യൂഹം വെള്ളിയാഴ്ച കടന്നുപോകുന്നതിനു മുൻപായി വൻജനകൂട്ടം റോഡിന്റെ ഇരുവശങ്ങളിലും സ്‌ഥാനം പിടിച്ചിരുന്നു. ഇതിനിടെയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹം കുമരകം ചന്തക്കവലയിലേക്ക് വന്നത്. കാണാൻ കാത്തുനിന്നവരെ നിരാശപ്പെടുത്താതെ രാഷ്ട്രപതി കാറിൽനിന്നിറങ്ങി വരികയായിരുന്നു. ഇല്ലിക്കൽ കവലയിൽ നിന്നിരുന്ന സ്കൂൾ കുട്ടികൾക്ക് ചോക്ലേറ്റ് വിതരണം ചെയ്യാനും രാഷ്ട്രപതി സമയം കണ്ടെത്തി.തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും കൊച്ചിക്ക് യാത്രയായി.

