ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം എന്നാണെന്നതിൽ തീരുമാനം ആയില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യം ചെയ്തതിന്റെ, തുടർച്ചയായാണ് പി എസ് പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിൽ എടുത്തത്.ഇതിൽ പങ്കില്ല എന്ന് ഇനി സിപിഐഎമ്മിന് പറയാൻ കഴിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.സർക്കാർ കാര്യങ്ങൾ വേഗത്തിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.അന്വേഷണത്തിൽ സർക്കാരിന് അസംതൃപ്തിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.എസ്ഐടി ഇന്ന് പിഎസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരുന്നു.കൊല്ലം പോലീസ് ക്ലബ്ബിൽ എത്തിച്ച് ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കും.അതേസമയം, പ്രശാന്തിന്റെ അറസ്റ്റിൽ പ്രതികരിക്കാതെ നിലവിലെ ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.വിഷയത്തിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു.തങ്ങളുടെ മുമ്പിൽ പ്രശാന്ത് തെറ്റുകാരനല്ലെനന്നായിരുന്നു മുൻ ദേവസ്വം മന്ത്രി വി എൻ വാസവന്റെ പ്രതികരണം.അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്നായിരുന്നു കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ പ്രതികരണം.

