ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.
കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം പോലീസ് ക്ലബ്ബിൽ വിശദമായ ചോദ്യംചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കസ്റ്റഡിയിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം അഡ്വ. എ അജി കുമാറിനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.ക്രൈം ബ്രാഞ്ച് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിക്കുന്നത്.ഇന്ന് രാവിലെ തിരുവനന്തപുരം ഏണിക്കരയിലെ വസതിയിൽ നിന്നാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കായംകുളം സ്വദേശിയായ അഡ്വ. അജി കുമാറിനെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് പ്രതീക്ഷിക്കുന്നതായി പി എസ് പ്രശാന്ത് നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.ചോദ്യംചെയ്യലിന് ശേഷം ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി കോടതിയിൽ ഹാജരാക്കും.ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശുന്നതിനായി സ്വർണ്ണപ്പാളികൾ ചെന്നൈയിലെ സ്വകാര്യ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിലേക്ക് അയച്ച സംഭവത്തിലാണ് അന്വേഷണം.ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണറെയോ ദേവസ്വം ബെഞ്ചിനെയോ അറിയിക്കാതെയായിരുന്നു സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടു പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.2019-ലോ അതിനു മുൻപോ നടന്നതായി സംശയിക്കുന്ന വലിയ സ്വർണ്ണക്കൊള്ള മറച്ചുവയ്ക്കാനാണ് 2025-ൽ പി എസ് പ്രശാന്ത് അധ്യക്ഷനായിരുന്ന ദേവസ്വം ബോർഡ് ഇത്തരമൊരു നടപടിക്ക് മുതിർന്നതെന്നാണ് എസ് ഐ ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ള ആരോപണം.എന്നാൽ, 2019-ലെ സ്വർണ്ണക്കൊള്ള പുറത്തു കൊണ്ടുവന്നത് തങ്ങളുടെ ഭരണസമിതിയാണെന്നും നടപടിക്രമങ്ങളിൽ ഉണ്ടായത് സാങ്കേതിക പിഴവ് മാത്രമാണെന്നുമാണ് പി എസ് പ്രശാന്തിന്റെ വിശദീകരണം. ഈ വാദം അന്വേഷണസംഘം തള്ളിക്കളഞ്ഞിട്ടുണ്ട്.കേസിൽ നേരത്തെ തന്ത്രി കണ്ഠരര് രാജീവർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ പത്മകുമാർ, എൻ. വാസു എന്നിവരെ ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവർ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

