ശബരിമലയില്‍നിന്ന് നഷ്ടമായ സ്വർണം അന്വേഷണസംഘം കണ്ടെത്തുമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. ഭഗവാന്‍റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കില്‍ അതും അന്വേഷണ സമിതി കണ്ടെത്തും. എസ്.ഐ.ടിയെ നിയോഗിച്ചത് സർക്കാറല്ല, കോടതിയാണ്. അതിനാല്‍ത്തന്നെ അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള ഇടപെലുമുണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
“അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ വിവരങ്ങളും സ്റ്റാന്‍റിങ് കൗണ്‍സിലിനെയും അവർ കോടതിയെയും അറിയിച്ചിട്ടുണ്ട്. 2019ല്‍ കാര്യങ്ങള്‍ സ്പെഷല്‍ കമീഷണറെ അറിയിക്കാത്തതില്‍ വീഴ്ച വന്നിട്ടുണ്ട്. അന്വേഷണസംഘം സ്വർണം കണ്ടെത്തും, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണമായതിനാല്‍ അതില്‍ ഒരു സംശയവുമില്ല. ഭഗവാന്‍റെ ഒരുതരി പൊന്നുപോലും നഷ്ടപ്പെടാൻ പാടില്ല. ഉന്നതർക്ക് ബന്ധമുണ്ടെങ്കില്‍ അതും അന്വേഷണ സമിതി കണ്ടെത്തും. എസ്.ഐ.ടിയെ നിയോഗിച്ചത് സർക്കാറല്ല, കോടതിയാണ്. അതിനാല്‍ത്തന്നെ അന്വേഷണത്തില്‍ ഒരുതരത്തിലുമുള്ള ഇടപെലുമുണ്ടാകില്ല” -പി.എസ്. പ്രശാന്ത് പറഞ്ഞു.
നേരത്തെ മാധ്യമങ്ങള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്നെ ബന്ധപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അത്തരത്തിലൊരു ബന്ധവുമില്ലെന്നും പി.സ്. പ്രശാന്ത് പറഞ്ഞിരുന്നു. ‘എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാമെന്ന് മാധ്യമങ്ങള്‍ ചിന്തിക്കുകയാണ്. നിങ്ങള്‍ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ള ഒന്നും കിട്ടില്ല. അങ്ങനെ ഒരുബന്ധം ഞാനും അയാളും തമ്മില്‍ ഇല്ല. ബോര്‍ഡിന്‍റെ കാലാവധി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. കുറ്റവാളികളാണെന്ന് കണ്ടെത്തിയാല്‍ വിരമിച്ചവരുടെ ആസ്തി ഉള്‍പ്പടെ കണ്ടെത്താന്‍ കഴിയമോയെന്നത് ആലോചിക്കുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

