പിഎം ശ്രീയെ ചൊല്ലിയുള്ള ഭരണമുന്നണിയിലെ തർക്കം തീർക്കാൻ ഇന്ന് നിർണായക യോഗങ്ങൾ. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും.പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐ തീരുമാനം. ബഹറിനിൽ നിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് ബിനോയ് വിശ്വത്തെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കാൻ സാധ്യതയുണ്ട്. അതിൽ സമവായമില്ലെങ്കിൽ സിപിഐ സെക്രട്ടറിയേറ്റിലെ ധാരണപ്രകാരം കടുപ്പിക്കും. മന്ത്രിമാർ കാബിനറ്റിൽ നിന്ന് വിട്ടുനിൽക്കും. അടുത്ത ഘട്ടമായി രാജി. ആ നിലയിലേക്കാണ് പാർട്ടിയിലെ ചർച്ചകൾ.രാവിലെ 10നാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗം. പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേ ബിയും പങ്കെടുത്തേക്കും. സംസ്ഥാന സെക്രട്ടേറിയറ്റിൽ പോലും ചർ ച്ച ചെയ്യാതെയാണു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതെന്നാണു പുറത്തുവരുന്ന വിവരം.
പിഎം ശ്രീയില്‍ നിലപാട് തീരുമാനിക്കാൻ നിർണായക സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയില്‍ നടക്കും.
മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിർദേശങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തല്‍. മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദ്ദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിൻ്റെയും പിന്തുണയുണ്ട്. അതേ സമയം പാർട്ടി മുന്നണി വിടില്ല.പിഎം ശ്രീയില്‍ വിട്ടുവീഴചയില്ലാതെ സിപിഐ മുന്നോട്ട് പോകുമ്ബോള്‍ സമവായ ചർച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. നിലവിലെ സാഹചര്യം വിലയിരുത്താൻ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകള്‍ അടക്കം യോഗത്തില്‍ ചർച്ചയാകും.

