നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലൂടെ 1441.24 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം

നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിന്റെ (ആര്‍ഐഡിഎഫ്) ട്രഞ്ച് 31-ന് കീഴില്‍ കേരളത്തിനായി 1441.24 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തത്വത്തിൽ അംഗീകാരം നല്‍കി. ആര്‍ഐഡിഎഫ് ട്രഞ്ച് 31-ന്റെ 550 കോടി രൂപയുടെ നോര്‍മേറ്റീവ് അലോക്കേഷന്‍ പരിഗണിച്ചാണ് പദ്ധതികള്‍ ശുപാര്‍ശ ചെയ്തത്.

വനം വകുപ്പിന് 159.64 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇതില്‍ റാപ്പിഡ് റെസ്പോണ്‍സ് യൂണിറ്റുകള്‍, ഫോറസ്റ്റ് സ്റ്റേഷന്‍ കോംപ്ലക്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണവും വനം ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനവും ഉള്‍പ്പെടുന്നു. വൈദ്യുതി വകുപ്പിന് കീഴില്‍ കൃഷി വകുപ്പ് ഗുണഭോക്താക്കള്‍ക്കായി 5689 സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിനായി 199.70 കോടി രൂപ അനുവദിച്ചു.

ജലവിഭവ വകുപ്പിന് ജലസേചന പദ്ധതികള്‍ക്കായി 176.42 കോടി രൂപയുടെ ശുപാര്‍ശയുണ്ട്. പഴശ്ശി , കാരാപ്പുഴ ജലസേചന പദ്ധതികളിലെ കനാലുകളുടെ നവീകരണമാണ് പ്രധാന ലക്ഷ്യം. കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് തൃശൂര്‍, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലെ പടവ് നിലങ്ങളുടെയും കുളങ്ങളുടെയും നവീകരണവും വികസനവും ഉള്‍പ്പെടെ ആറ് പദ്ധതികള്‍ക്കായി 261 കോടി രൂപ ശുപാര്‍ശ ചെയ്തു.

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ നിപ്‌മെറില്‍ 250 കിടക്കകളുള്ള പുനരധിവാസ ആശുപത്രി, അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണം എന്നിവയ്ക്കായി 73.00 കോടി രൂപയാണ് ശുപാര്‍ശ ചെയ്തത്. കൃഷി വകുപ്പിന് 12 ജില്ലകളിലായി 26 സ്മാര്‍ട്ട് കൃഷിഭവനുകള്‍ സ്ഥാപിക്കല്‍, ആലപ്പുഴ ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, കണ്ണൂര്‍ ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടെ 176.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. തീരദേശ ഷിപ്പിംഗ് & ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിന് മയ്യലിലും മുല്ലക്കോടിയിലും ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കല്‍, ടി.എസ്. കനാലിന് കുറുകെയുള്ള പാലങ്ങള്‍ ഉള്‍പ്പെടെ ആറ് പാലങ്ങളുടെ നിര്‍മ്മാണം എന്നിവയ്ക്കായി 217 കോടി രൂപ ശുപാര്‍ശ ചെയ്തു.

കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് ആധുനിക വെയര്‍ഹൗസുകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണത്തിനായി 44.92 കോടി രൂപയും കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന് വജ്ര 120 പവര്‍ ടില്ലര്‍ നിര്‍മ്മാണത്തിനുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 36.45 കോടി രൂപയും അനുവദിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന് കോംപ്രിഹെന്‍സീവ് മുനിസിപ്പല്‍ ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് റോഡ് റെസ്റ്റോറേഷന്‍ പ്രോജക്ടിന് കീഴിലുള്ള പദ്ധതികള്‍ക്കായി 165 കോടി രൂപ നീക്കിവച്ചു. മണ്ണ് സര്‍വേ ആന്‍ഡ് മണ്ണ് സംരക്ഷണ വകുപ്പിന് നോര്‍ത്ത്, സൗത്ത് സോണുകളിലെ വാട്ടര്‍ഷെഡുകളിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 69.46 കോടി രൂപയുടെ ശുപാര്‍ശകളാണ് അംഗീകരിച്ചത്.

മത്സ്യബന്ധന-തുറമുഖ എഞ്ചിനീയറിംഗ് വകുപ്പുകള്‍ സമര്‍പ്പിച്ച 243 കോടി രൂപയുടെ പദ്ധതികള്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിക്ക് കീഴില്‍ കുറഞ്ഞ പലിശ നിരക്കില്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ ചെയ്തു. ഇതില്‍ ചെല്ലാനം, ചെറുവത്തൂര്‍, മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറുകളുടെ നവീകരണവും അഴീക്കോട് ഫിഷ് ലാന്‍ഡിംഗ് സെന്ററിനെ ഫിഷിംഗ് ഹാര്‍ബറായി ഉയര്‍ത്തുന്നതും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ നിര്‍മ്മാണവും ഉള്‍പ്പെടുന്നു.

ആര്‍ഐഡിഎഫ് ട്രഞ്ച് 26-ന്റെ ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 വരെയാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ആര്‍ഐഡിഎഫ് ട്രഞ്ച് 27, 2026 മാര്‍ച്ച് 31-ന് അവസാനിക്കുന്നതിനാല്‍ ഈ ട്രഞ്ചിലെ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ക്ലെയിമുകള്‍ സമര്‍പ്പിക്കാനും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...