ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കൂട്ടായി എടുത്ത തീരുമാനങ്ങളിൽ താൻ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് എ പത്മകുമാർ ഹർജിയിൽ ഉന്നയിക്കുന്നത്.മിനുട്സിൽ ചെമ്പ് എന്ന് എഴുതിയത് മറ്റുള്ള ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നുമാണ് വാദം.ബോർഡിലെ മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹർജി.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപ്പാളികൾ കൈമാറിയത് അടക്കം കൂട്ടായി എടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാവുമെന്നാണ് എ പത്മകുമാറിന്റെ ഹർജിയിൽ ചോദ്യം ഉന്നയിക്കുന്നത്. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരുപോലെ ബാധ്യതയുണ്ടെന്നുമാണ് വാദം.ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വർണം കവർന്ന കേസിലെ എട്ടാം പ്രതിയാണ് എ പത്മകുമാർ.കേസിൽ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് വിവരം.ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ വാസു എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

