പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം പീഡന പരാതി നൽകിയ അതിജീവിതയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎൽഎയുടെ സൂഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെന്നി നൈനാനെതിരെ കേസെടുത്തു.അതിജീവിതയുടെ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളടക്കം സമൂഹമാധ്യമം വഴി പുറത്തു വിട്ടതിനാണ് കേസ്. വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ട് ആണ് പുറത്തുവിട്ടത്.പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചാറ്റ് ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.ഫെന്നി നൈനാൻ നിർദേശിച്ചതനുസരിച്ച് ഒന്നിലധികം തവണ രാഹുൽ മാങ്കൂട്ടത്തിലിന്റെ അക്കൌണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് അതിജീവിത മൊഴി നൽകിയിരുന്നു. രാഹുലിനെതിരെ രണ്ടാമത്തെ പീഡന പരാതി നൽകിയ യുവതിയും ഫെനിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചു വരുത്തി പീഢിപ്പിക്കുകയായിരുന്നെന്നും തന്നെ അവിടെ എത്തിച്ചത് ഫെന്നി നൈനാൻ ആണെന്നുമായിരുന്നു രണ്ടാം പരാതിക്കാരിയുടെ മൊഴി.കേസെടുത്തതിന് പിന്നാലെ ഫെനി നൈനാൻ ഫെയ്‌സ്ബുക്കിലൂടെ പ്രതികരണം നടത്തി.പരാതിക്കാരിയുടെ ഐഡന്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഫെനി നൈനാൻ വ്യക്തമാക്കി.

