പത്തനംതിട്ട നഗരം സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു.ഇന്നലെ രാത്രിയാണ് സംഭവം. തിരുവല്ല – കുമ്പഴ റോഡിൽ കാർഷിക വികസന ബാങ്ക് മുതൽ മസ്ജിദ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. ഇരുപതോളം ചെടികൾ തറയിൽ എറിഞ്ഞ് നശിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചാണ് നടപ്പാതയോട് ചേർന്നുള്ള ഡിവൈഡറുകളിൽ ഇരുമ്പു ബ്രാക്കറ്റുകൾ സ്ഥാപിച്ച് അതിൽ ചെടിച്ചട്ടികൾ വെച്ചത്. 400 ലധികം ചെടികൾ പത്തനംതിട്ട, കുമ്പഴ എന്നിവിടങ്ങളിൽ വെച്ചിരുന്നു.രാവിലെയും വൈകിട്ടും ചെടികൾക്ക് വെള്ളം ഒഴിക്കുവാൻ നഗരസഭ 6 തൊഴിലാളികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ മുൻ ചെയർമാൻ അഡ്വ.സക്കിർ ഹുസൈൻ ആയിരുന്നു നഗര സൗന്ദര്യവൽക്കരണ ആശയത്തിനു പിന്നിൽ.നഗരസഭയിൽ പുതിയ ഭരണസമിതി അധികാരമേറ്റെങ്കിലും കാര്യമായ പ്രവർത്തനത്തിലേക്ക് കടക്കുന്നതേ ഉള്ളു.

