വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തി. പരസ്യമായി മാപ്പ് പറഞ്ഞതിലാണ് അമർഷം രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രിയെയും മമ്മൂട്ടിയേയും പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രി മമ്മൂട്ടിയോട് മാപ്പു പറഞ്ഞത്. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോൾ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

