ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യൻ റെയിൽവേ. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമായി നടത്തുന്നതിനുമായി ടിക്കറ്റില്ലാ യാത്രക്കാർക്കുള്ള കുറഞ്ഞ പിഴ തുക റെയിൽവേ ഇരട്ടിയാക്കി വർധിപ്പിച്ചു. ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള പുതിയ നിയമഭേദഗതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ടിക്കറ്റില്ലാ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് സമീപകാലത്ത് റെയിൽവേ നേരിടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ മാത്രം സെൻട്രൽ റെയിൽവേ സോൺ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരിൽ നിന്നായി 40.85 കോടി രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്.
1989-ലെ റെയിൽവേ ആക്ട് 137, 138 വകുപ്പുകൾ പ്രകാരമുള്ള ഏറ്റവും കുറഞ്ഞ പിഴ തുകയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതുവരെ 250 രൂപയായിരുന്ന കുറഞ്ഞ പിഴ ഇനി മുതൽ 500 രൂപയായിരിക്കുമെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. റെയിൽവേ നിയമങ്ങൾ പാലിച്ച്, കൃത്യമായ ടിക്കറ്റുകൾ കൈവശം വെച്ച് മാത്രം യാത്ര ചെയ്യണമെന്ന് യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു. ജൂൺ 19-ന് പുറത്തിറക്കിയ പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പുതിയ ഭേദഗതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

