ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് വഴി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ് എന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമദ് റിയാസ്.
കേരളത്തില്‍ ഒരു കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ദേശീയപാത പദ്ധതി ഇടത് സർക്കാർ ഇടപെട്ടാണ് പുനരുജ്ജീവിപ്പിച്ചത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയപാത വികസനത്തിനായി ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കണ്ടത്. ഭൂമി ഏറ്റെടുക്കലിനായി മാത്രം 5600 കോടി രൂപയാണ് സംസ്ഥാനം ഖജനാവില്‍ നിന്ന് നല്‍കിയത്.
സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ നോഡല്‍ ഓഫീസായി പി.ഡബ്ല്യു.ഡി (PWD) വകുപ്പ് പ്രവർത്തിക്കുമ്പോള്‍, ഉത്തരവാദിത്തപ്പെട്ട മന്ത്രിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കി ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷനെ വിളിക്കുന്നുണ്ടെങ്കില്‍ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും വിളിക്കേണ്ടതല്ലേ എന്ന് അദ്ദേഹം ചോദിച്ചു.വ്യക്തിപരമായ പരിഭവമല്ലെന്നും, മറിച്ച് കേരളത്തിന്റെ അവകാശത്തെയും സംസ്ഥാനത്തെയും അപമാനിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച പദ്ധതിയാണിത്. അദ്ദേഹം പോലും പങ്കെടുക്കാത്ത ഈ ചടങ്ങില്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നിർവഹിക്കുന്ന ആദ്യ റീച്ചിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം മാറ്റിനിർത്തിയത്.

