ആലപ്പുഴയിലെ പാർട്ടിയുടെ കരുത്തുറ്റ മുഖമായിരുന്ന സുധാകരൻ 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ചതില്‍ പ്രകോപിതരായ സിപിഎം പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിന് സമീപം രൂക്ഷമായ ഭാഷയിലുള്ള പ്രതിഷേധ ബാനറുകള്‍ സ്ഥാപിച്ചു. സ്ഥിതിഗതികള്‍ സംഘർഷഭരിതമായതോടെ സുധാകരന്റെ ആലപ്പുഴ പറവൂരിലെ വസതിക്ക് പോലീസ് കർശന സുരക്ഷ ഏർപ്പെടുത്തി.
സിപിഎമ്മില്‍ നിന്ന് പുറത്തുപോയ സുധാകരനെ ‘വർഗവഞ്ചകൻ’ എന്നാണ് പാർട്ടി അനുയായികള്‍ വിശേഷിപ്പിക്കുന്നത്. ‘ഭഗവതിക്കല്‍ സഖാക്കള്‍’ എന്ന പേരില്‍ സുധാകരന്റെ വീടിന് സമീപം സ്ഥാപിച്ച ബാനറില്‍ “കുലംകുത്തികളെ കാലം വർഗവഞ്ചകൻ എന്ന് വിളിക്കും” എന്ന വരികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് വി.എസ്. അച്യുതാനന്ദനെ എതിർക്കാൻ നേതൃത്വം ഉപയോഗിച്ചിരുന്ന അതേ പ്രയോഗങ്ങള്‍ തന്നെ സുധാകരനെതിരെയും തിരിച്ചുവിടുന്നത് രാഷ്ട്രീയ കേരളത്തില്‍ വലിയ ചർച്ചയായിട്ടുണ്ട്. പുന്നപ്ര-വയലാർ സമരഭൂമിയില്‍ പാർട്ടിയെ ഒറ്റിക്കൊടുത്തവരോട് വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് ഇത്തരം ബാനറുകളിലൂടെ ഒരു വിഭാഗം പ്രവർത്തകർ നല്‍കുന്നത്. സൈബർ ഇടങ്ങളിലും അദ്ദേഹത്തിനെതിരെ അതിശക്തമായ പ്രചാരണമാണ് നടക്കുന്നത്. പാർട്ടി നയങ്ങളെയും നേതൃത്വത്തെയും പരസ്യമായി വെല്ലുവിളിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരുടെ നിലപാട്.പ്രതിഷേധം അക്രമാസക്തമാകാനും സുധാകരന്റെ വസതിക്ക് നേരെ ആക്രമണമുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി പ്രത്യേക സുരക്ഷാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പുന്നപ്ര പോലീസിന്റെ നേതൃത്വത്തില്‍ വീടിന് മുന്നില്‍ പിക്കറ്റിംഗും പ്രദേശത്ത് നിരന്തര പട്രോളിംഗും ഏർപ്പെടുത്തി. സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരമനുസരിച്ച് പ്രതിഷേധക്കാർ സംഘടിതമായി വീടിന് മുന്നിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുധാകരന്റെ വസതിയിലേക്കുള്ള സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. പോലീസ് ജീപ്പുകള്‍ വീടിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. മുൻ മന്ത്രി എന്ന നിലയിലുള്ള പ്രോട്ടോക്കോള്‍ സുരക്ഷയ്ക്ക് പുറമെയാണിത്.

