ആരുടേയും മുന്നില്‍ മുട്ടുമടക്കില്ലെന്ന് സുധാകരൻ. തനിക്കെതിരെയുള്ള പോസ്റ്ററുകളോടും ബാനറുകളോടും ജി. സുധാകരൻ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെയും തന്റെ കുടുംബത്തെയും ലക്ഷ്യമിട്ട് നടക്കുന്ന വ്യക്തിഹത്യകള്‍ തന്നെ തളർത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയില്‍ താൻ കഴിഞ്ഞ 63 വർഷമായി പ്രവർത്തിച്ചതിന്റെ നീതി തനിക്ക് ലഭിച്ചില്ലെന്നും, നിരന്തരമായ അവഗണനകള്‍ക്കും ക്രൂശിക്കപ്പെടലിനും ജനങ്ങളുടെ കോടതിയില്‍ മറുപടി നല്‍കാനാണ് അമ്പലപ്പുഴയില്‍ മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.എ. ബേബി തുടങ്ങിയ മുതിർന്ന നേതാക്കള്‍ നേരിട്ട് സംസാരിച്ചിട്ടും തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തന്റെ പോരാട്ടം പാർട്ടിക്കെതിരെയല്ലെന്നും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിച്ച ഒരു വിഭാഗം നേതാക്കള്‍ക്കെതിരെയുമാണെന്ന് അദ്ദേഹം ആവർത്തിക്കുന്നു. പരമ്പരാഗത രീതിയിലുള്ള ചുമരെഴുത്തുകളോ കൊടിതോരണങ്ങളോ ഇല്ലാത്ത വേറിട്ടൊരു പ്രചാരണ ശൈലിയാകും താൻ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

