ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ.ഡൽഹി സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30 നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാതിരുന്നതിനാൽ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും നഷ്‌ടപ്പെട്ടിരുന്നു.ഇവരുടെ ക്വാർട്ടേഴ്‌സിൽ ഒരു മാസം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്‌സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായിരുന്നു.

