സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സിലിണ്ടറിന്റെ ലഭ്യത കുറവും സംസ്ഥാനത്ത് ഓരോ ദിവസവും അടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത്. സംസ്ഥാനത്തെ സാഹചര്യം പരിഗണിച്ച് വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾ കൂടുതൽ ലഭ്യമാക്കുന്നതിന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.എന്നാൽ റംസാൻ, ഈസ്റ്റർ, വിഷു എന്നീ വിശേഷ ദിവസങ്ങൾ അടുത്തിരിക്കെ വീടുകളിൽ പാചകവാതകം കിട്ടുമോ എന്ന് ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണ കമ്പനികൾ അറിയിച്ചു.വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്റെ ഉത്പാദനം 20 ശതമാനം ആക്കി ചുരുക്കിയത് ഗാർഹിക മേഖലയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കാൻ ആകുമെന്നും കമ്പനികൾ അറിയിച്ചു.

