സംസ്ഥാനത്ത് ഇന്നലെ മുതല്‍ പ്രഖ്യാപിച്ച ലോഡ് ഷെഡ്ഡിങ്ങില്‍ വിശദീകരണവുമായി കെഎസ്ഇബി.അധികനാള്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരില്ല.നിലവില്‍ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തില്‍ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും കെഎസ്ഇബി വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി.
നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനല്‍ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി കണക്കുകൂട്ടുന്നു. മെയ് ആദ്യ വാരം ഉഷ്ണ തരംഗം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അപ്പോഴേക്കും കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാ വാട്ട് പൂർണമായി കിട്ടി തുടങ്ങുമെന്നും പ്രതിസന്ധി കുറയുമെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.
അതേസമയം, ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചയും കാരണമായെന്നാണ് വിവരം.കഴിഞ്ഞ മൂന്നു വർഷവും ഉയർന്ന തോതില്‍ വെള്ളം എത്തി. എന്നാല്‍, ഈ അധികജലം ഫലപ്രദമായി ഉപയോഗിച്ചില്ല.സംസ്ഥാനത്ത് ഇന്നലെയാണ് അര മണിക്കൂർ വരെ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള പീക്ക് അവറിലാണ് വൈദ്യുതി നിയന്ത്രണം.

