കുന്നത്തുനാട് മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയില്‍ ഇന്ന് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് സർക്കാർ.ഇതോടെ കനത്ത ആശങ്കയിലായിരുന്ന പ്രദേശവാസികള്‍ വലിയ ആശ്വാസത്തിലായി.കോളനിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പം തന്നെയാണ് സർക്കാരെന്നും വിഷയത്തില്‍ തിങ്കളാഴ്ച നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി റോജി എം. ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി റോജി എം. ജോണ്‍, കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രൻ, ജില്ലാ കളക്ടർ, റൂറല്‍ എസ്പി എന്നിവരുടെ സാന്നിധ്യത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി നടത്തിയ പ്രത്യേക സമവായ ചർച്ചയ്ക്ക് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം. കേസ് നടത്തിപ്പില്‍ മുൻപ് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, സർക്കാർ നേരിട്ട് ഹൈക്കോടതിയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഉറപ്പുനല്‍കി. കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ പോലും ഈ കുടുംബങ്ങളെ സർക്കാർ പൂർണമായി പുനരധിവസിപ്പിക്കുമെന്നും ഒരു കുടുംബവും പെരുവഴിയിലാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ന് ഒഴിപ്പിക്കലിനായി പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നീക്കവും ഉണ്ടാകില്ലെന്ന് റൂറല്‍ എസ്പിയുടെ സാന്നിധ്യത്തില്‍ മന്ത്രി ഉറപ്പുനല്‍കി. നിലവിലെ കമ്മീഷൻ പ്രവർത്തനങ്ങള്‍ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് കുന്നത്തുനാട് എംഎല്‍എ വി.പി. സജീന്ദ്രൻ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ കലക്കവെള്ളത്തില്‍ മീൻപിടിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ പൂർണ തൃപ്തരാണെന്ന് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

