അമ്യൂസ്മെന്റ് പാർക്കില്‍ ഉണ്ടായ അപകടത്തെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു.അപകടത്തെക്കുറിച്ച് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നല്‍കിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.പാർക്കിന് പഞ്ചായത്ത് നല്‍കിയിട്ടുള്ള അനുമതി പുനഃപരിശോധിക്കാനും ലൈസൻസ് റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി പാർക്ക് തുറന്ന് പ്രവർത്തിക്കാൻ അനുവാദം നല്‍കുകയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കാലത്ത് ഇതേ പാർക്കില്‍ മുൻപും അപകടം സംഭവിക്കുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്തരമൊരു മുൻപരിചയം ഉണ്ടായിട്ടും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോയതെന്നും ഇതാണ് വീണ്ടും അപകടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും അമ്യൂസ്മെന്റ് പാർക്കുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ വകുപ്പിന് നിർദേശം നല്‍കിയതായും മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

