ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം.കട്ടിളപ്പാളികളിൽ നിന്നും ദ്വാരപാളികളിൽ നിന്നും വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് പരിശോധന ഫലത്തിൽ വ്യക്തമായിരിക്കുന്നത്. ഇത്തരത്തിൽ ഭൂരിഭാഗം സ്വർണവും കൊള്ളയടിക്കപ്പെട്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. അതിനിടെ കഴിഞ്ഞ വർഷം പിഎസ് പ്രശാന്തിന്റെ ഭരണസമിതി അറ്റകുറ്റപ്പണികൾക്കായി സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. ഈ പാളികളിൽ നിന്ന് സ്വർണം പൂർണമായും നഷ്‌ടപ്പെട്ടിട്ടില്ലെന്നും
ശാസ്ത്രീയ പരിശോധനാ ഫലത്തിലുണ്ട്. ജംഷഡ്‌പൂരിലെ ലാബോറട്ടറിയിലായിരുന്നു സ്വർണപ്പാളികൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

