കോഴിക്കോട് മാങ്കാവിൽ ഗതാഗത കുരുക്കിനിടെ തെറ്റായ ദിശയിൽ വന്ന് ഗുഡ്സ് വാനിൽ മനഃപൂർവം ഇടിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി ഷിനിത്തിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. അഞ്ചു ദിവസത്തെ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാനും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ നിർദേശിച്ചു. കഴിഞ്ഞ ശനിയാഴ്ച മാങ്കാവിൽ വെച്ചാണ് സംഭവം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിനു പിന്നാലെ തന്നെയാണ് മോട്ടോർ വാഹന വകുപ്പ് ട്രാൻസ്പോർട്ട് കമ്മീഷണർ വിഷയത്തിൽ ഇടപെടുകയും കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒ അന്വേഷണം നടത്തി നടപടി സ്വീകരിച്ചിരിക്കുകയും ചെയ്തത്. കോഴിക്കോട് -മഞ്ചേരി റൂട്ടിൽ ഓടുന്ന ബസിന്റെ ഡ്രൈവർ മഞ്ചേരി സ്വദേശി ഷിനിത്തിനെ ഇന്നലെ വിളിച്ചു വരുത്തി വിശദീകരണം തേടി. തുടർന്ന് ആറു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നു. വലിയ ഗതാഗത കുരുക്കുണ്ടാകുന്ന മാങ്കാവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനാണ് തെറ്റായ ദിശയിൽ ബസ് കയറിയതെന്ന് ഡ്രൈവർ പറഞ്ഞു. ഈ സമയത്താണ് എതിർദിശയിൽ ഗുഡ്സ് വാൻ വന്നത്. രണ്ടുമൂന്നു തവണ ബസ് പിറകോട്ടെടുത്തപ്പോൾ ഗുഡ്സ് വാനിന്റെ ഡ്രൈവർ വാൻ മുന്നോട്ടെടുത്തു. ഇതോടെ പ്രകോപിതനായി ബസ് മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയാണ് ചെയ്തത്. ഗുരുതരമായ നിയമലംഘനവും മനുഷ്യ ജീവന് തന്നെ അപകടം വരുന്ന രീതിയന്‍ലുമാണ് ഡ്രൈവർ ഷിനിത്ത് പെരുമാറിയത്. അതുകൊണ്ടാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അതിനിടെ, ഗുഡ്സ് വാനിന്റെയും ബസിന്റെയും ഉടമകൾ തമ്മിൽ ചറച്ച നടത്തി വാഹനം ഇടിപ്പിച്ച കേസ് ഒത്തുതീർപ്പാക്കിയിട്ടുണ്ട്. പക്ഷേ, റോഡിൽ നടന്ന നിയമലംഘനം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അതിനാലാണ് നടപടി സ്വീകരിച്ചതെനും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

