കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസം :മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് റിപ്പോർട്ടുകൾ.ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വ്യത്യസ്‌ത വില നൽകി വാങ്ങിയതിലെ പൊരുത്തക്കേടുകളാണ് വിവാദത്തിന് ആധാരമായത്.27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും കെഎസ്ആർടിസി വണ്ടി വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്നും ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തങ്ങൾ 21 ലക്ഷത്തി അമ്പതിനായിരത്തോളം രൂപയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിൻ്റെ അവകാശവാദം. എന്നാൽ പരിവാഹൻ സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് വണ്ടികൾ രജിസ്റ്റർ ചെയ്‌തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.ബസുകളുടെ വിലയിൽ വന്ന വലിയ മാറ്റങ്ങൾക്ക് കാരണം ജിഎസ്ടി നിരക്കിലെ കുറവാണെന്നും രണ്ട് വ്യത്യസ്‌ത തരം വാഹനങ്ങളാണ് വാങ്ങിയതെന്നുമായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ മോട്ടോർ വാഹന വകുപ്പിൻ്റെ ഔദ്യോഗിക ‘പരിവാഹൻ’ സൈറ്റിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാകുന്നുണ്ട്.

