സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റ് ഇന്ന് രാവിലെ 9 മണിക്ക് നിയമസഭയിൽ അവതരിപ്പിക്കും.ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശനാണ് ബജറ്റ് സഭയിൽ സമർപ്പിക്കുന്നത്.മുൻ സർക്കാർ ജനുവരി 29-ന് അവതരിപ്പിച്ച ബജറ്റിൽ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തിയ പുതുക്കിയ ബജറ്റാണ് ഇന്നത്തെ പ്രസംഗത്തിൽ ഉണ്ടാകുക.കേന്ദ്രത്തിൽ നിന്നുള്ള റവന്യു കമ്മി ഗ്രാന്റ് ഉൾപ്പെടെയുള്ള വിഹിതങ്ങളിൽ വെട്ടിക്കുറയ്ക്കൽ ഉണ്ടാകുമെന്ന സൂചനകൾക്കിടെ, സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായക നിർദ്ദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തൽ.പ്രതീക്ഷയോടെ ജീവനക്കാരും ജനങ്ങളും; പ്രധാന പ്രഖ്യാപനങ്ങൾ ഇവയായേക്കാം:
‘മിഷൻ സമുദ്ര’: തീരദേശ വികസനത്തിനും സുരക്ഷയ്ക്കുമായി പ്രഖ്യാപിച്ചേക്കാവുന്ന വമ്പൻ പദ്ധതി.
ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധനവ്, ശമ്പള പരിഷ്കരണം എന്നിവയിലെ അനുകൂല തീരുമാനം.
ക്ഷേമ പദ്ധതികൾ: ജനപ്രിയ ‘ഇന്ദിരാ ഗാരന്റികൾ’ നടപ്പാക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ക്ഷേമപെൻഷൻ വർദ്ധനവും.
നയപരമായ മാറ്റങ്ങൾ: സംസ്ഥാനത്തെ ഭൂനിയമങ്ങളിൽ വരുത്തുന്ന നിർണ്ണായകമായ പൊളിച്ചെഴുത്ത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സ്വപ്നപദ്ധതിയായിരുന്ന കിഫ്ബിയുടെ (KIIFB) തുടർപ്രവർത്തനങ്ങളെ സംബന്ധിച്ച പുതിയ സർക്കാരിന്റെ നയപ്രഖ്യാപനവും ഇന്നത്തെ ബജറ്റിലെ പ്രധാന ആകർഷണമായിരിക്കും.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തെ വികസനക്കുതിപ്പിലേക്ക് നയിക്കാനുള്ള എന്ത് മാന്ത്രികവടിയാണ് മുഖ്യമന്ത്രി പുറത്തെടുക്കുകയെന്ന കാത്തിരിപ്പിലാണ് കേരളം.

