മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകണം.വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്. 2016ലാണ് വി എസ് അച്യുതാനന്ദൻ്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്‌പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദൻ ആരോപിച്ചത്

