സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള അനാവശ്യ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.സി.വിഷ്ണുനാഥ്ധ. നകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, സ്ഥാപനത്തിന് ബാധ്യതയാകുന്ന നിയമനങ്ങള്‍ ഒഴിവാക്കും. സ്ഥാപനത്തിന് വേണ്ടി ആളുകള്‍ പ്രവർത്തിക്കുന്ന രീതിയാകണം ഇനി ഉണ്ടാകേണ്ടതെന്നും, രാഷ്ട്രീയം നോക്കാതെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ സാംസ്കാരിക അക്കാദമികളുടെ തലപ്പത്ത് പുതിയ അധ്യക്ഷന്മാരും ഭരണസമിതികളും ചുമതലയേല്‍ക്കും. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ചെയർമാനും ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടിവ് കമ്മിറ്റിയും ഉടൻ നിലവില്‍ വരും. അധ്യക്ഷ നിയമനത്തിലെ കാലതാമസം ഐ.എഫ്.എഫ്.കെയെ ബാധിച്ചിട്ടില്ലെന്നും ഓഗസ്റ്റ് ഒന്നിന് ചിത്രങ്ങള്‍ക്കായുള്ള വിജ്ഞാപനം ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളം, വൈക്കം എന്നിവിടങ്ങളില്‍ തുടങ്ങിയ തിയേറ്ററുകളുടെ നിർമാണം റീപെയ്മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാല്‍ പാതിവഴിയിലാണ്. ചിത്രാഞ്ജലിയിലെ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇതുവരെ മുടക്കിയ പൊതുപണം നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേർന്ന് തുടർനടപടികള്‍ തീരുമാനിക്കും.
കൂടാതെ, കെഎസ്‌എഫ്ഡിസി വഴി നടപ്പിലാക്കുന്ന സിനിമാ നിർമ്മാണ പദ്ധതിയിലെ പരാതികളും സർക്കാർ പരിശോധിക്കും. 2023-ന് ശേഷം സെലക്ഷൻ ലഭിച്ചവർക്ക് പോലും പണം അനുവദിക്കാത്തതും, പദ്ധതി തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരിശോധിക്കും. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധികള്‍ കണക്കിലെടുത്ത്, ഇത് ഇനിയും ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണോ അതോ മാറ്റം വരുത്തണോ എന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

