നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ പാർട്ടി പരാജയപ്പെട്ടുവെന്നും സിസി വിലയിരുത്തി. നേതാക്കളുടെ പെരുമാറ്റത്തിലും ശൈലിയിലുമുണ്ടായ കടുത്ത പിഴവുകള്‍ അടിമുടി തിരുത്തണമെന്ന് പാർട്ടി തയാറാക്കിയ രേഖ നിർദ്ദേശിക്കുന്നു.ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങള്‍ ക്ഷമാപൂർവം കേള്‍ക്കാനും നേതാക്കള്‍ക്ക് സാധിക്കാതെ വന്നത് വലിയ തിരിച്ചടിയായി. സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർത്ഥിത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മാധ്യമങ്ങള്‍ അനാവശ്യമായി ചർച്ചയാക്കുകയായിരുന്നു.എല്‍ഡിഎഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാന തലത്തില്‍ സിപിഎം-സിപിഐ നേതാക്കള്‍ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

