ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.പള്ളിയുടെ മുഖവാരം, മണിമാളിക, മുകൾവശത്തെ കോൺക്രീറ്റ് കുരിശ്, മേൽക്കൂര എന്നിവ പൂർണ്ണമായോ ഭാഗികമായോ കേടുപട് സംഭവിച്ചു. രാത്രിയിൽ വീശിയടിച്ച ശക്തമായ കാറ്റാണ് ദുരന്തത്തിന് കാരണമായത്. പ്രദേശത്ത് മരങ്ങൾ കടപുഴകി വീണും വൈദ്യുതി തൂണുകൾ തകരാറിലായും ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്.
സമീപത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ. പ്രദേശവാസികളും ജനപ്രതിനിധികളും ചേർന്ന് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനവും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

