സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ധനസഹായവും, പുനരധിവാസ പാക്കേജും പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിസഭായോഗം.മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.സംസ്ഥാനത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് നിലവിൽ 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചുവരികയാണ്. പ്രകൃതിദുരന്തത്തിൽ ഇതുവരെ 26 പേർ മരണപ്പെടുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.കൃഷിമേഖലയിൽ മാത്രം 67.44 കോടി രൂപയുടെ ഭീമമായ നഷ്ടമാണുണ്ടായിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആവശ്യമായ ഏതുവിധ സഹായവും ലഭ്യമാക്കാൻ ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകാൻ സർക്കാർ തീരുമാനിച്ചു.
വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയും, വീട് മാത്രം പൂർണ്ണമായും തകർന്നവർക്ക് 6 ലക്ഷം രൂപയും സർക്കാർ നൽകും. വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങൾക്ക് 10,000 രൂപ വീതവും, ഒരു വീട്ടിലെ രണ്ട് വ്യക്തികൾക്ക് പ്രതിദിനം 300 രൂപ വീതവും അടിയന്തര സഹായമായി ലഭിക്കും. കൂടാതെ, പ്രളയത്തിൽ കടകൾ നശിച്ച വ്യാപാരികൾക്ക് 10,000 രൂപയും, എം.എസ്.എം.ഇ. (MSME) സംരംഭങ്ങൾക്ക് 12 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 25 ശതമാനം സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചു.
ഭാവിയിൽ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡാമുകളിൽ അടിഞ്ഞുകൂടിയ മണൽ അടിയന്തരമായി നീക്കം ചെയ്യാനും നദികളിലെ മാലിന്യങ്ങൾ മാറ്റാനും സർക്കാർ നടപടി സ്വീകരിക്കും. നദീതീര കൈയേറ്റങ്ങൾ തടയുന്നതിനായി ലാൻഡ് ഓഡിറ്റിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, ഡാം മാനേജ്മെന്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തും.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകൾ ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട് എം.എൽ.എ. ഫോൺ വിളിച്ചപ്പോൾ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഫോൺ എടുക്കാതിരുന്നത് അദ്ദേഹം മന്ത്രിസഭായോഗത്തിൽ പങ്കെടുത്തുകൊണ്ടിരുന്നതിനാലാണ്. പത്തനംതിട്ട സന്ദർശനത്തെക്കുറിച്ചുള്ള കോന്നി എം.എൽ.എ.യുടെ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നൽകി. പത്തനംതിട്ടയിൽ നടന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള യോഗമായതിനാലാണ് എം.എൽ.എ.മാരെ ക്ഷണിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിയദർശനി ബസ് യാത്ര സംബന്ധിച്ച് ഗതാഗത മന്ത്രി നടത്തിയ പ്രസ്താവനയിൽ അദ്ദേഹം തന്നെ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ ആ വിഷയം ഇനി വിവാദമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

