ഒരാഴ്ചയായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല മോചനം നേടുന്നു. സാവധാനം വെള്ളം ഇറങ്ങിതുടങ്ങി. ജല നിരപ്പിൽ കുറവുണ്ടെങ്കിലും റോഡിലെ വെള്ളം പൂർണ്ണമായി ഇറങ്ങി ഗതാഗതം സുഗമമായിട്ടില്ല.കോട്ടയം ഇല്ലിക്കൽ കവല ഭാഗത്ത് റോഡിൽ വെള്ളം ഇറങ്ങി . തിരുവാർപ്പിലേക്കുള്ള ബസ് സർവീസ് തുടരുന്നു. കുമരകത്തേക്ക് ഇന്നലെയും ഏതാനും ബസ്സുകൾ മാത്രമെ സർവീസ് നടത്തിയുള്ളു. ഇന്ന് മുതൽ ബസ് സർവീസ് സാധാരണ നിലയിലാകും. കുമരകം റോഡിലൂടെയുള്ള യാത്രക്ക് ഏറെ ബുദ്ധിമുട്ട് ഇപ്പോൾ ചെങ്ങളം മൂന്നു മൂല മുതൽ രണ്ടാം കലുങ്ക് വരെയുള്ള ഭാഗത്താണ് . ഇവിടെ വെള്ളക്കെട്ട് തുടരുന്നത് മാടപ്പള്ളിക്കാട്ട് പാടം കവിഞ്ഞു കയറി മുങ്ങിയതു കൊണ്ടാണ്. വിത കഴിഞ്ഞ പാടത്തെ തൂമ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിച്ചാലെ റോഡിലെ വെള്ളം വേഗം ഇറങ്ങു.തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുമില്ല.

