എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ.പത്തനാപുരം താലൂക്കിലെ കരയോഗങ്ങളെ പിരിച്ചുവിട്ട് തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും രാത്രി അഞ്ചുമണിക്ക് ശേഷം ഓഫീസ് തുറന്നിരുന്ന് ജനാധിപത്യ വിരുദ്ധമായി യൂണിയനുകൾ പിരിച്ചുവിടുന്ന ഹുങ്കിനെ ചോദ്യം ചെയ്യുമെന്നും ഗണേഷ് കുമാർ. സുകുമാരൻ നായരെ സ്ഥാനത്തുനിന്ന് മാറ്റാൻ ചങ്ങനാശേരിയിലെ കരയോഗം അംഗങ്ങൾ വിചാരിച്ചാൽ സാധിക്കും. അദ്ദേഹത്തിനെ ഇലക്ടറൽ മെമ്പർ സ്ഥാനത്തുനിന്ന് മാറ്റിയാൽ ജനറൽ സെക്രട്ടറി സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും എല്ലാം നഷ്ടപ്പെടും.എൻഎസ്എസിനെ തകർക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ആചാര്യൻ്റെ സമാധി മണ്ഡപം എല്ലാവർക്കും ശുദ്ധിയോടെ വന്ദിക്കാനുള്ള അവസരം ഉണ്ടാകണം, ഗണേഷ് കുമാർ പറഞ്ഞു.
സുകുമാരൻ നായരുടെ കുടുംബാംഗങ്ങൾക്കെതിരെയും ധനലക്ഷ്മി ബാങ്ക് ഇടപാടുകളെക്കുറിച്ചും ഇപ്പോൾ താനൊന്നും പറയുന്നില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. ‘എന്നെക്കൊണ്ട് വാ തുറപ്പിക്കരുത്, മകനെപ്പറ്റിയും മകളെപ്പറ്റിയും കൊച്ചുമക്കളെപ്പറ്റിയും ഒക്കെ കുറെ കാര്യങ്ങൾ എൻ്റെ കൈവശമുണ്ട്. ഒരു താലൂക്ക് യൂണിയൻ സെക്രട്ടറിക്ക് മകളെ 60 ലക്ഷം രൂപ മുടക്കി ലണ്ടനിൽ പഠിപ്പിക്കാൻ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കണം’, ഗണേഷ് ആവശ്യപ്പെട്ടു. കൂടാതെ, തമിഴ്നാട്ടിലെ ശ്രീ അയ്യപ്പ കോളേജിന്റെ ഇപ്പോഴത്തെ സ്ഥിതിയും ഉടമസ്ഥാവകാശവും വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് മഞ്ചള്ളൂർ കരയോഗത്തിലെ സാധാരണക്കാരനായ ഒരു അംഗമായി ജീവിച്ചാൽ മതി. കൂടുതൽ ഒന്നും വേണ്ട. എൻഎസ്എസ് കോളേജുകളിലെ അഡ്മിഷനും ജോലിയും സുകുമാരൻ നായരുടെ ഔദാര്യമല്ല. അത് മന്നത്ത് ആചാര്യൻ സമുദായത്തിന് വേണ്ടി കരുതിവെച്ച അവകാശമാണ്. ഇത് എല്ലാ നായന്മാരും മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു.

