അർജന്റീന ഫുട്ബോൾ ടീമിനേയും, ലയണൽ മെസിയെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ കായിക വകുപ്പിന്റെ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും മുൻ സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപ കൂടി നൽകാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. വിഴിഞ്ഞത്ത് കരവഴി ചരക്കുനീക്കം ഈ മാസം 18-മുതൽ ആരംഭിക്കുമെന്നും കേന്ദ്രം പാസാക്കിയ ധാതു നിയമം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എം.ഡി.എം.എ. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നവകേരള സദസ്സിലെ പ്രതിഷേധത്തിൽ പരിക്കേറ്റയാൾ എന്ന നിലയിൽ വിളിച്ചിട്ടുണ്ടെന്നും തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും മാധ്യമ വാർത്ത നീക്കം ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ ഇടപെടും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

