സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.മഹാത്മാഗാന്ധിയും ജവഹർലാല്‍ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും ആലപിച്ച അതേ വന്ദേമാതരം തന്നെയാണ് താനും പാടിയതെന്നും, അത് കുറ്റകൃത്യമാണെങ്കില്‍ അന്തരിച്ച ദേശീയ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും ഖാർഗെ ചോദിച്ചു.90 വർഷത്തിലേറെയായി തുടരുന്ന രീതിയാണ് തങ്ങളും പിന്തുടരുന്നതെന്നും ബി.ജെ.പി പറയുന്നതൊന്നും ദേശീയ മാനദണ്ഡമല്ലെന്നും ഖാർഗെ തുറന്നടിച്ചു.
സ്വാതന്ത്ര്യസമരത്തില്‍ ബി.ജെ.പിയുടെയോ ആർ.എസ്.എസിന്റെയോ സംഭാവന എന്താണെന്ന് ചോദ്യം ചെയ്ത അദ്ദേഹം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനിക്കുന്നതിന് മുൻപ് തന്നെ താൻ എം.എല്‍.എയായ ആളാണെന്ന് ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുന്നതിനിടയില്‍ ഖാർഗെയും സോണിയാ ഗാന്ധിയും സംസാരിച്ചുവെന്നാരോപിച്ച് ബി.ജെ.പി കോണ്‍ഗ്രസ് നേതൃത്വത്തിന് നേരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.2027-ല്‍ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാർഗെ കൂടിക്കാഴ്ച നടത്തി. ആഭ്യന്തര ഭിന്നതകള്‍ മറന്ന് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

