കേരളത്തിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്ന് കനത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയുടെ നഷ്ടം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും.മുൻ ഡി.ജി.പി കെ. പത്മകുമാർ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാനാണ് സമിതിയെ നിയോഗിച്ചത്.പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് ശേഷം സ്വകാര്യ ബസ് സർവീസ് മേഖലക്ക് കനത്ത നഷ്ടമുണ്ടായെന്ന് ഉടമകൾ പറഞ്ഞിരുന്നു.ഇതുവരെ 120 കോടി രൂപയുടെ നഷ്ടമാണ് മേഖലക്ക് ഉണ്ടായത്.തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നതെന്നും പറയുന്നു.നിരവധി ബസുകൾ സർവീസ് അവസാനിപ്പിക്കുകയോ സർവീസുകളുടെ എണ്ണം വെട്ടിക്കുറക്കുകയോ ചെയ്തെന്നും പറയുന്നു.വിദഗ്ധ സമിതി റിപ്പോർട്ട് അനുകൂലമാകുമെന്നും സർക്കാർ സഹായം നൽകുമെന്നും ഉടമകൾ പ്രതീക്ഷിക്കുന്നു.സർക്കാർ സഹായമില്ലെങ്കിൽ ബസ് സർവീസുകൾ സ്വാഭാവികമായി നിലക്കുമെന്നും 8000 ബസുകളാണ് നിരത്തുകളിൽ സർവീസ് നടത്തുന്നതെന്നും ഉടമകൾ പറയുന്നു.പ്രിയദർശിനി പദ്ധതി മികച്ച നേട്ടമെന്നാണ് സർക്കാറിന്റെയും ഗതാഗത മന്ത്രി സിപി ജോണിന്റെയും വിലയിരുത്തൽ.
പദ്ധതി നടപ്പിലാക്കിയതോടെ കെഎസ്ആർടിസി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.ഒരു മാസം പിന്നിടുമ്പോൾ 3.81 കോടി സൗജന്യ യാത്രകൾ നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ബസുകളിലെ ആകെ യാത്രക്കാരിൽ 66 ശതമാനവും സ്ത്രീകളാണെന്നും ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ അടിസ്ഥാനത്തിലുള്ള ആധികാരിക യാത്രാ വിവരങ്ങളാണ് വിശകലനത്തിനായി ഉപയോഗിച്ചതെന്നും മന്ത്രി അറിയിച്ചു.ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്ന് 12.12 ലക്ഷമായി ഉയർന്നു.വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനവാണുണ്ടായത്.ഇതോടെ ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ പങ്കാളിത്തം മൂന്നിൽ രണ്ടായി വർധിച്ചു.അതായത്, 50.9 ശതമാനത്തിൽ നിന്ന് 66.6 ശതമാനമായി ഉയർന്നു.ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്ത് പ്രതിദിന ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്ന് 24.53 ലക്ഷമായി വർധിച്ചിട്ടുണ്ട്.മൊത്തം യാത്രക്കാരിൽ 28.9 ശതമാനം വർധനവാണ് ഉണ്ടായത്.ഇത് നിലവിലുള്ള യാത്രക്കാരുടെ കേവലമായ മാറ്റമല്ല, മറിച്ച് പൊതുഗതാഗതത്തിലേക്കുള്ള പുതിയ യാത്രാ ആവശ്യകതയുടെ സൃഷ്ടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

