പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ബംഗാൾ സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് ഇതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെതിരെയാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.പുതൂർ ചീരക്കടവിൽ ഇന്നലെ ഉച്ചയോടെയാണ് പുഴയിൽ ഒഴുക്കിലെത്തിയ ചാക്കുകെട്ടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തി. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ശരീരവും, തുടർന്ന് നടത്തിയ തിരച്ചിലിൽ അരക്കിലോമീറ്ററോളം അകലെ മറ്റൊരു പ്ലാസ്റ്റിക് ചാക്കിൽ യുവതിയുടെ ഉടലും കണ്ടെത്തുകയായിരുന്നു.മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവെച്ച് മടക്കി, കൈകാലുകൾ ചേർത്തുെവച്ച് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. 20 ദിവസം മുൻപ് മാത്രമാണ് പ്രതിയും ഭാര്യയും മകളും അട്ടപ്പാടിയിലെത്തിയത്. തോട്ടം തൊഴിലാളിയാണ് പ്രതി. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് അനൗദ്യോഗികമായി നൽകുന്ന വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചാക്ക് കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നാണ് പ്രതി വാങ്ങിയത്.പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും, പ്രതി കേരളത്തിൽ നിന്ന് ഇതിനകം കടന്നുകളഞ്ഞോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

