കരുവാറ്റ കൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിടാൻ ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ വ്യവസ്ഥകളില്ലെന്നും, അത്തരത്തിലുള്ള മുൻ കോടതി വിധികളില്ലെന്നുമുള്ള വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നടപടി.പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു.ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ വ്യവസ്ഥ ഇല്ലെങ്കിൽപ്പോലും, ക്രിമിനൽ നടപടി നിയമത്തിൽ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് തെളിവെടുപ്പിനായി വിട്ടുകിട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കുട്ടികളെ ലോക്കപ്പിലും ജയിലിലും പാർപ്പിക്കരുതെന്ന് മാത്രമേ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പറയുന്നുള്ളൂ എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.കേസിന്റെ പശ്ചാത്തലം കുട്ടികൾ മാത്രം പ്രതികളായ, ദൃക്സാക്ഷികളില്ലാത്ത, അടച്ചിട്ട വീട്ടിൽ അർദ്ധരാത്രിയിൽ നടത്തിയ കൊലപാതകത്തിൽ പ്രതികളെ തെളിവെടുപ്പിന് വിട്ടുകിട്ടിയില്ലെങ്കിൽ കേസ് ദുർബലപ്പെടുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. 13 വയസ്സുകാരി ഉൾപ്പെടെ മുഴുവൻ പേരും പ്രായപൂർത്തിയാകാത്തവരായ ഈ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമാണ്. കുട്ടികളെ ദുരുപയോഗം ചെയ്ത് കൊലപാതകം നടത്തിയാൽ നിയമപരിരക്ഷ കിട്ടില്ല എന്ന സന്ദേശമാണ് ഈ വിധിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

