കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ സിപിഐഎം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ഇതുസംബന്ധിച്ച് മുന്നണിയിൽ ആലോചനകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്നും, പ്രതിപക്ഷ നേതാവായതുകൊണ്ട് മാത്രം രാഹുൽ ഗാന്ധിയെയോ മല്ലികാർജുൻ ഖാർഗെയെയോ മുൻകൂട്ടി ഉയർത്തിക്കാട്ടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കാനാണ് ഇന്ത്യ മുന്നണിയുടെ ധാരണയെന്നും, പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തെരഞ്ഞെടുപ്പിനു ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ടിവികെ നേതാവ് വിജയ്‌യുടെ പരാമർശത്തെത്തുടർന്നാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്. രാഹുൽ ഗാന്ധിയെ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് മന്ത്രി എസ്. രാജേഷ് കുമാർ ആവശ്യപ്പെടുകയും, ടിവികെ തയ്യാറായില്ലെങ്കിൽ കോൺഗ്രസ് മന്ത്രിമാർ മന്ത്രിസഭ വിട്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അപക്വവും അനാവശവുമാണെന്നും എം.എ. ബേബി പ്രതികരിച്ചു.

