ഒരു നാടിന്റെ ചിരകാലസ്വപ്‌നം നിറവേറ്റി കാട്ടിക്കുന്ന് തുരുത്തു പാലത്തിന്റെ നിർമാണം പൂർത്തിയായി.
തുരുത്തിനെയും കാട്ടിക്കുന്ന് പ്രദേശത്തെയും തമ്മിൽ ബന്ധിപ്പിച്ച് മുറിഞ്ഞപുഴയാറിനു കുറുകേയാണ് പൊതുമരാമത്ത് വകുപ്പ് 8.60 കോടി രൂപ ചെലവിൽ പാലം നിർമിച്ചത്.
114.40 മീറ്റർ നീളത്തിലും 6.50 വീതിയിലുമായി ഏഴ് സ്പാനുകളോടെ നിർമിച്ച പാലത്തിന് ഇരുവശങ്ങളിലുമായി ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ അപ്രോച്ച് റോഡും നിർമിച്ചു.
പതിറ്റാണ്ടുകളായി കടത്തുവള്ളത്തെ ആശ്രയിച്ചിരുന്ന ജനതയുടെ സ്വപ്നസാക്ഷാത്കാരമാണ് പൂവണിയുന്നത്.
ചെമ്പ് പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ 300 ഏക്കർ വിസ്തൃതിയുള്ള വെള്ളത്താൽ ചുറ്റപ്പെട്ട കാട്ടിക്കുന്ന് തുരത്തിലെ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയം കടത്തു വള്ളങ്ങളും ചെറുവള്ളങ്ങളുമാണ്.
138 കുടുംബങ്ങളാണ് തുരുത്തിലുള്ളത്.
കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡൈനാമിക്‌സ് എന്ന കമ്പനിയാണ് പാലത്തിന്റെ നിർമാണ കരാർ ഏറ്റെടുത്തത്.