ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സമർപ്പിച്ച രണ്ടാമത്തെ ജാമ്യാപേക്ഷ റോസ് അവന്യൂ കോടതി തള്ളി.
രണ്ട് കേസുകളിലും സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഇ.ഡി, സി.ബി.ഐ കേസുകളിൽ വിചാരണക്കോടതിയും ഡൽഹി ഹൈകോടതിയും സുപ്രീംകോടതിയും സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ജാമ്യം നിഷേധിച്ചതിനെതിരെ സിസോദിയ സമർപ്പിച്ച പുനഃപരിശോധനാ ഹരജികളും സുപ്രീം കോടതി തള്ളിയിരുന്നു.
അദ്ദേഹത്തിന്‍റെ തിരുത്തൽ ഹരജികളും തള്ളിയിട്ടുണ്ട്.
ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്.
ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എക്സൈസ് വകുപ്പ് വഹിച്ചിരുന്ന സിസോദിയ ഫെബ്രുവരി 28ന് ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.