തൃശൂരിൽ പാർട്ടിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ദുർബലപ്പെടുത്താനായിരുന്നെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പാർട്ടിക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വീഴ്ചകൊണ്ട് പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. നിയമപരമായ ഇടപാടുകൾ മാത്രമേ സിപിഎം നടത്തിയിട്ടുള്ളൂ. 30വർഷമായി തൃശൂർ ബാങ്കിൽ പാർട്ടിക്ക് അക്കൗണ്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പണം പിൻവലിച്ചത് തെറ്റായ നടപടിയാണെന്നാണ് ആദായനികുതി വകുപ്പ് നിലപാടെടുത്തത്.
നിയമപരമായ ഇടപാട് നടത്തുന്നതിനെ തടയുന്നതിന് ആദായനികുതി വകുപ്പിന് അവകാശമില്ല. വിവാദം ഉണ്ടാക്കേണ്ടെന്ന് വിചാരിച്ച് തിരഞ്ഞെടുപ്പ് കാലത്ത് പണം പാർട്ടി ചെലവഴിക്കാതെ സൂക്ഷിച്ചു. തെറ്റു ചൂണ്ടിക്കാട്ടി പാർട്ടി ബാങ്കിനു കത്തു നൽകി. തെറ്റു പറ്റിയതായി പാർട്ടിക്ക് ബാങ്ക് രേഖാമൂലം കത്ത് നൽകി. ആദായ നികുതി വകുപ്പ് നിർദേശിച്ചത് അനുസരിച്ചാണു പണവുമായി പാർട്ടി നേതൃത്വം ആദായനികുതി ഉദ്യോഗസ്‌ഥരെ കാണാൻ ബാങ്കിലെത്തിയതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.