വാഴൂർ കൊടുങ്ങൂർ സോമഗിരി സദനത്തിൽ എസ് സോമനാഥ പണിക്കർ അന്തരിച്ചു.78 വയസായിരുന്നു.
കോട്ടയം കുമളി റൂട്ടിൽ സഞ്ചരിക്കുന്നവർക്ക് മനസ്സിനും നാവിനും പ്രിയപ്പെട്ട ഇടമാണ് സോമൻ ചേട്ടൻ്റെ സോമഗിരി ഹോട്ടൽ.
ഇല നിറയെ കറികളുമായി ഊണു വിളമ്പുന്ന സ്ഥലം എന്ന നിലിയിൽ പതിറ്റാണ്ടുകളായി ഇവിടം പ്രസിദ്ധമാണ്.
നാട്ടുകാരുടെ മാത്രമല്ല യാത്രക്കാരുടേയും രുചിയറിഞ്ഞ് വിളമ്പുന്നതിൽ സോമഗിരി ഹോട്ടൽ ഉടമ സോമൻ ചേട്ടൻ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു.
ഭക്ഷണം തയ്യാറായാൽ ആദ്യം ഉണ്ണുന്നതും അദ്ദേഹമായിരുന്നു .
അതും സ്വന്തം സ്ഥാപനത്തിന്മേലുള്ള വിശ്വാസം.
രുചിയിലോ ഗുണനിലവാരത്തിലോ കടുകിട വിട്ടുവീഴ്ച ഇല്ലാതെ മിതമായ നിരക്കിൽ രണ്ടുമൂന്നു കൂട്ടം അച്ചാറും പപ്പടവും മുളകു വറുത്തതും മുളകു പൊട്ടിച്ചതും പച്ചടി, കിച്ചടി, തോരൻ, അവിയൽ, പരിപ്പ്, സാമ്പാർ, പുളിശേരി, മോര്, രസം കൂടാതെ പായസവുമായി ദിവസേന മുഴുനീള സദ്യവട്ടം ഒരുക്കുക എന്നത് ചില്ലറ അധ്വാനമല്ല.
ഒരു ദോശ വാങ്ങിയാലും കൂട്ടിന് രണ്ടു കൂട്ടം ചട്നിയും സാമ്പാറും മുളകുപൊട്ടിച്ചതും ആവശ്യത്തിനു വിളമ്പുന്ന കടകൾ അപൂർവ്വം.
മകൻ പ്രവീൺ ആണ് ഇപ്പോൾ കടയുടെ ചുമതല എങ്കിലും അച്ഛൻ്റെ ഒരു നോട്ടം എപ്പോഴും അടുകളയിലും വിളമ്പുമേശയിലും ഉണ്ടായിരുന്നു.
1970 – 80 കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാഴൂർ ബ്ലോക്ക് സെക്രട്ടറി ആയും INTUC കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ആയും പ്രവർത്തിച്ചിരുന്നു.
കസവു മുണ്ടും ജൂബയും ഗോൾഡൻ ഫ്രെയിമുള്ള കണ്ണടയും ചീകിയൊതുക്കിയ താടിയും സ്വർണം കെട്ടിയ രുദ്രാക്ഷവും ഭസ്മക്കുറിയുമായി ആദ്യ കാഴ്ചയിൽ തന്നെ കണ്ണിലുടക്കുന്ന വ്യക്തിത്വം.
മുതലാളിയായി കൗണ്ടറിലിരിക്കാതെ ഓരോ മേശയിലും ആവശ്യാനുസരണം വിളമ്പിക്കൊടുക്കുന്നതിലായിരുന്നു എന്നും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നത്.
വാഴൂരിൻ്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ കൈയ്യൊപ്പിട്ട വ്യക്തിത്വമാണ് ഓർമ്മയായത്.
സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ