കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു.
കല്ലുവാതുക്കൽ പാറയിൽ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇന്നലെ വൈകിട്ടാണ് നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയിൽ കാർ കത്തി ജൈനു വെന്തുമരിച്ചത്
സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം നടന്നത്. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു.
ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു.
ദേഹത്തും കാറിലും പെട്രോൾ ഒഴിച്ച് കത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കാർ പൂർണമായും കത്തിയതിനാൽ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. കുടുംബ പ്രശ്നങ്ങളാണോ മരണ കാരണമെന്ന് അന്വേഷിക്കുന്നുണ്ട്.