ഇടുക്കി കല്ലാറില്‍ അങ്കണവാടിയുടെ രണ്ടാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ഗുരുതരപരുക്ക്. ആന്‍റോ– അനീഷ ദമ്പതികളുടെ മകൾ മെറീന ആണ് അപകടത്തിൽപ്പെട്ടത്.
രണ്ടാംനിലയിലെ വരാന്തയിൽ വീണ മഴവെള്ളത്തിൽ കാൽതെന്നി, കുട്ടി താഴേക്കു വീണു; കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു.
തലയോട്ടിക്കു പരുക്കേറ്റ, മെറീനയെ കോട്ടയത്തു കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
പ്രീതിയുടെ ഇടത്തേ കാലാണ് ഒടിഞ്ഞത്.പള്ളിവാസൽ പഞ്ചായത്തിലെ കല്ലാർ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കു 12.30ന് ആണു സംഭവം. താഴത്തെ നിലയിൽ ഭക്ഷണം കൊടുത്തശേഷം 2 കുട്ടികളെ മുകൾനിലയിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം.
രണ്ടാം നിലയിലെ കൈവരിയിലെ കമ്പികൾക്കിടയിലൂടെയാണു മെറീന ഇരുപതടിയോളം താഴ്ചയിൽ, കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കു വീണത്.