തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ റവന്യു വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതികൾ പ്രത്യേക മാസ്റ്റർ പ്ലാനോടെ തയ്യാറാക്കി പൂർത്തീകരിക്കണമെന്ന് റവന്യു അസംബ്ലിയിൽ നിർദ്ദേശം. തീരദേശ, പുറമ്പോക്ക് പട്ടയ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം. പട്ടയ ഡാഷ്ബോർഡിന്റെ സ്ഥിതിവിവരം പരിശോധിച്ച് എംഎൽഎമാരെ അറിയിക്കാനും കൂട്ടിചേർക്കലുകളും മറ്റും ജൂലൈ 31നകം നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.
ജില്ലയിലെ വയൽ നികത്തൽ കുറ്റകൃത്യങ്ങൾ തടയാൻ അടിയന്തരമായ പരിശോധനയ്ക്കും തുടർ നടപടികൾക്കും അസംബ്ലി നിർദ്ദേശം നൽകി. സ്മാർട്ട് വില്ലേജുകളുടെ നിർമാണ തടസങ്ങൾക്ക് പരിഹാരം കാണാൻ എംഎൽഎമാരുടെ സഹായം ഉപയോഗപ്പെടുത്തണമെന്നും അടുത്ത ഘട്ട ഡിജിറ്റൽ റീസർവെ നടപടിക്ക് മുന്നോടിയായി എംഎൽഎമാരടക്കം ജനപ്രതിനിധികളുടെ യോഗം ചേരാനും തിരുവനന്തപുരത്ത് ചേർന്ന റവന്യൂ അസംബ്ലിയിൽ മന്ത്രി നിർദ്ദേശിച്ചു. മന്ത്രി പി പ്രസാദ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് സി തോമസ്, യു പ്രതിഭ, എം എസ് അരുൺകുമാർ, ദലീമ ജോജോ എന്നിവർ മണ്ഡലങ്ങളിലെ ആവശ്യങ്ങൾ ഉന്നയിച്ചു.
താലൂക്ക്, വില്ലേജ് ഓഫീസുകളുടെ നവീകരണം, മിനി സിവിൽസ്റ്റേഷൻ നിർമ്മാണം, പട്ടയ വിതരണം, സിആർഇസഡ് പരിധി പ്രശ്നം, റവന്യു ജീവനക്കാരുടെ കുറവ്, വികസനത്തിന് ഭൂമി ഏറ്റെടുക്കൽ, നിലംനികത്തൽ, ഡിജിറ്റൽ സർവെ തുടങ്ങി വിവിധ വിഷയങ്ങൾ എംഎൽഎമാർ ചൂണ്ടിക്കാട്ടി. സർവെ പ്രശ്നങ്ങളും നടപടിക്രമങ്ങളിലെ വേഗക്കുറവും പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നുണ്ടെന്ന് സർവെ ഡയറക്ടർ സിറാം സാംബശിവ റാവു മറുപടിയിൽ പറഞ്ഞു. കളക്ടർ അലക്സ് വർഗീസ് ആലപ്പുഴ ജില്ലയിൽ പൂർത്തിയാക്കിയ റവന്യു നടപടിക്രമങ്ങളുടെ അവതരണം നടത്തി. ഡെപ്യുട്ടി കളക്ടർമാർ ഉൾപ്പടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശികൻ, ജോയിന്റ് കമ്മിഷണർ എ ഗീത എന്നിവരും പങ്കെടുത്തിരുന്നു. പിടിപി നഗറിലെ ഐഎൽഡിഎമ്മിലാണ് റവന്യു അസംബ്ലികൾ തുടരുന്നത്. 27ന് കോട്ടയം ജില്ലയുടെയും 28 തിരുവനന്തപുരം ജില്ലയുടെയും അസംബ്ലി ചേരും. ജൂലൈ 12 വരെയാണ് റവന്യു അസംബ്ലികൾ നടക്കുന്നത്.