ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുടെ പ്രവർത്തനം തുടങ്ങിവയുമായി ബന്ധപ്പെട്ട് 26 ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്.
കഴിഞ്ഞ ആറിനു നടത്താനിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് നടപടികള്‍ മാറ്റിവച്ചിരിക്കുകയാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും ഇനി പ്രവേശനനടപടികള്‍ ആരംഭിക്കുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
1564 വിദ്യാർഥികള്‍ക്കാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ചത്. ഇതു റദ്ദാക്കുന്നതായി എൻടിഎ ജൂണ്‍ 13ന് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഈ വിദ്യാർഥികള്‍ക്ക് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അന്ന് കോടതിയില്‍ വ്യക്തമാക്കി.
അതിനാല്‍ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയതായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതേസമയം മറ്റു ഹർജികള്‍ ജൂലൈ എട്ടിലേക്കു മാറ്റുന്നതായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റാനും സുപ്രീംകോടതി നിർദേശിച്ചു