ആർച്ചു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിരമിക്കുന്നു

ചങ്ങനാശേരി അതിരൂപതയുടെ മുഖ്യ അജപാലകനായി കഴിഞ്ഞ 17 വർഷക്കാലം സേവനമനുഷ്‌ഠിച്ച ആർച്ചു ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ സ്ഥാനത്തുനിന്നു വിരമിക്കുന്നു.

22 വർഷം മെത്രാനായും, 17 വർഷം മെത്രാപ്പോലീത്തയായും ചങ്ങനാശ്ശേരി അതിരൂപതയെ നയിച്ച മാർ ജോസഫ് പെരുന്തോട്ടം പുന്നത്തുറ കോങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന മകൻ ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു.

1974 ൽ തിരുപ്പട്ടം സ്വീകരിച്ചു.2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി സഹായമെത്രാനായി 2007മാർച്ച് 19 മുതൽ ചങ്ങനാശ്ശേരി അതിരൂപതയിലെ മെത്രാപ്പോലീത്ത ആയി മാർ ജോസഫ് പവ്വത്തിലിൻ്റെ പിൻഗാമിയായി ചങ്ങനാശേരി അതിരൂപതയെ നയിക്കുകയായിരുന്നു.

പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകൾ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ ഉള്ള രൂപതകളായി മുന്നോട്ടു നയിക്കുമ്പോൾ അതിൽ മാർ ജോസഫ് പെരുന്തോട്ടം വഹിച്ച പങ്ക് സ്തുത്യർഹമാണ്.പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിനും സീറോമലബാർ ആരാധനാക്രമത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന മാർ പെരുന്തോട്ടം അതിരൂപതയുടെ സാരഥ്യം ഏറ്റെടുത്ത ഉടൻ തന്നെ ആരാധനാവത്സര മാർഗരേഖ പുറത്തിറക്കി. പിന്നീട് നിരണം തീർത്ഥാടനകേന്ദ്രത്തിന് അനുയോജ്യമായ പള്ളി നിർമിച്ചു. കരുവള്ളിക്കാട് കുരിശുമല ക്രമീകരിക്കുകയും നാൽപതാം വെള്ളിയാഴ്‌ച തീർത്ഥാടനം നടത്തുകയും ചെയ്യുന്നു. ചമ്പക്കുളം സെന്റ് മേരീസ് പള്ളി ബസിലിക്കയായി മാർപാപ്പ ഉയർത്തി കുടമാളൂർ സെന്റ് മേരീസ് പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു. അരമനചാപ്പൽ നവീകരിച്ചു മനോഹരമാക്കി. പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിരൂപതാംഗങ്ങളായ അൽഫോൻസാമ്മയും ചാവറയച്ചനും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടതു ഇദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാണ്. പുത്തൻപറമ്പിൽ തൊമ്മച്ചൻ, മാർ മാത്യു കാവുകാട്ട്, മാർ തോമസ് കുര്യാളശേരി, മദർ ഷന്താൾ എസ്എബിഎസ് എന്നിവരുടെ നാമകരണ നടപടികൾ പുരോഗമിച്ചുവരുന്നു.

പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൻ്റെ സ്ഥാപനം, തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളേജിൻ്റെ ഏറ്റെടുക്കൽ, എസ്ബി, അസംപ്ഷൻ കോളേജുകൾക്കു ലഭിച്ച ഓട്ടോണമസ് പദവി തുടങ്ങിയവ മാർ പെരുന്തോട്ടത്തിൻ്റെ കാലത്തെ പ്രധാന വിദ്യാഭ്യാസ നേട്ടങ്ങളാണ്. അതിരൂപതാ മാനവവിഭവശേഷി വികസന ട്രസ്റ്റ് സിവിൽ സർവീസ് കോച്ചിംഗ് സെന്റ്റർ എന്നിവയും പ്രവർത്തനമാരംഭിച്ചു. കുട്ടികളിൽ സർക്കാർ ജോലികളോട് ആഭിമുഖ്യം വളർത്താൻ അപ്പോസ്റ്റൽ, ദിശ എന്നീ പദ്ധതികൾ ആരംഭിച്ചു.

ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിക്ക് വളരെ വളർച്ച നേടാൻ കഴിഞ്ഞു. മാർ കാവുകാട്ട് ജുബിലി ബ്ലോക്, മാർ പവ്വത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്, വിവിധ പുതിയ ഡിപ്പാർട്ടുമെൻ്റുകൾ, കിഡ്‌നി ട്രാൻസ്‌പ്ലാൻ്റ്, കാർഡിയോളജി, കീമോതെറാപ്പി വിഭാഗങ്ങൾ, എസ്‌ടിപി പ്ലാൻ്റ്, ഓക്‌സിജൻ പ്ലാന്റ്, മറ്റു സ്ഥലങ്ങളിൽ സബ് സെൻററുകൾ തുടങ്ങിയവ ആരംഭിച്ചു. ഓരോ വർഷവും 8 കോടിയോളം രൂപ ചികിത്സാരംഗത്ത് ചാരിറ്റിയായി ചെത്തിപ്പുഴ ആശുപത്രി ചെലവഴിക്കുന്നു. ആലപ്പുഴ സഹൃദയ ആശുപത്രി 2012 ൽ അതിരൂപത ഏറ്റെടുത്തു. വലിയ വളർച്ച കൈവരിച്ചു. 4 ബെയ്‌സിക് ഡിപ്പാർട്ടുമെൻ്റുകൾ മാത്രമുണ്ടായിരുന്ന ആശുപത്രി ഇന്ന് 10 ബെയ്‌സിക്, 6 മൾട്ടി, 9 സൂപ്പർ സ്പെഷ്യാലിറ്റികളുമായി 50 ൽ അധികം ഡോക്ടേഴ്‌സുമായി മുന്നോട്ടുപോകുന്നു. മണിമലയിൽ ഇൻഫന്റ് ജീസസ് ആശുപത്രി ആരംഭിച്ചു.

വൃദ്ധമാതാക്കളെ നിവസിപ്പിക്കുന്നതിനായി നെടുംകുന്നം മദർ തെരേസാ അമ്മവീട്, കോട്ടയം മെഡിക്കൽ കോളേജിലെത്തുന്ന കിഡ്‌നി രോഗികളുടെ സഹായത്തിനായി അതിരമ്പുഴ മദർതെരേസ കെയർഹോം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനോടനുബന്ധിച്ച് രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും താമസ ത്തിനും ആശുപത്രിയിൽ സൗജന്യഭക്ഷണം നൽകുന്നതിനുമായി മദർ തെരേസ കെയർ ഫോം, ഓട്ടിസ് ലക്ഷണങ്ങളുള്ള കുട്ടികളുടെ പരിശീലനത്തിനായി നെടുംകുന്നം പ്രഷ്യസ് സ്‌കൂൾ, സാമൂഹിക സേവന വിഭാഗമായ ചീരംചിറ ചാരിറ്റി വേൾഡ്, ചീരംചിറ ജിംപെയർ ചൈൽഡ് ഡവലപ്‌മെൻ്റ് സെൻ്റർ, മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പുനലൂർ സ്നേഹതീരം ആരംഭിക്കാൻ ബഹു. സിസ്‌റ്റേഴ്‌സിന് നൽകിയ സഹായങ്ങൾ, നാലുകോടി പുതുജീവൻ ഏറ്റെടുക്കൽ, മാനസിക ഭിന്നശേഷിക്കാർക്കുള്ള ഇത്തിത്താനം ആശാഭവന്റെ നവീകരണം, ഫാത്തിമാപുരം സ്നേഹനിവാസ് ഓർഫനേജിന്റെ പുതിയ കെട്ടിടം, കിടങ്ങറ പോപ്പ് ജോൺ 23 റീഹാബിലിറ്റേഷൻ സെൻറർ ഏറ്റെടുക്കൽ തുടങ്ങി യവ പെരുന്തോട്ടം പിതാവിൻ്റെ സാമൂഹികപ്രതിബദ്ധതയുടെ ഉദാഹരണങ്ങളാണ്.

കുട്ടനാട് 2018 ലെ പ്രളയദുരിതത്തിൽപെട്ടവർക്കായി നടപ്പിലാക്കിയ 100 കോടിരൂപയുടെ ക്ഷേമപദ്ധതികൾ, കോവിഡ് കാലത്ത് നടപ്പിലാക്കിയ നിരവധി ക്ഷേമപദ്ധതികൾ, മുണ്ടക്കയം, കൂട്ടിക്കൽ, മണിമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ നൽകിയ സഹായങ്ങൾ, ചാസ് വഴി നടത്തുന്ന നിരവധിയായ സാമൂഹിക ക്ഷേമപദ്ധതികൾ, ജീവകാരുണ്യനിധി ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിലുള്ള കളർ എ ഡ്രീം വിദ്യാഭ്യാസ, കളർ എ ഹോം ഭവന നിർമാണ പദ്ധതികൾ, കാരിത്താസ് ചങ്ങനാശേരി ജീവകാരുണ്യ ഫണ്ട്, എസ്.കെ. ജൂബിലി ട്രസ്റ്റ്, എന്നിവയും ഇതോടു ചേർത്തു വായിക്കണം.

പുതിയ മെത്രാപ്പോലീത്തായുടെ പ്രഖ്യപനം സീറോമലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽവച്ച് നടത്തപ്പെടും.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...