പാലക്കാട് കൊല്ലങ്കോട് നിന്ന് കാണാതായ പത്തു വയസുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ 10 വയസുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്.
പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ മകനെ കണ്ടില്ലന്നും വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകൻ പോയത് എന്നും അച്ഛൻ പറഞ്ഞു. വാഹനം വീടിന് സമീപത്തെ കവലയില്‍ വെച്ചു. മുടി വെട്ടാത്തതിന് അച്ഛൻ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കില്‍ എഴുതിയത്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛൻ പറഞ്ഞു. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുല്‍ ഇന്ന് പുലർച്ചെ വീട്ടില്‍ നിന്ന് പോയത്. വഴക്ക് പറഞ്ഞിതില്‍ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.