ശിശുദിനത്തോടനുബന്ധിച്ച് “ചിന്ന ചിന്ന ആശൈ”പദ്ധതിയുമായി ഇടുക്കി ജില്ലാഭരണകൂടം

ഇടുക്കി : ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലുള്ള ആയിരത്തിലധികം കുട്ടികളുടെ ചുണ്ടിൽ പുഞ്ചിരിവിരിയിക്കാൻ “ചിന്ന ചിന്ന ആശൈ” പദ്ധതിയുമായി ഇടുക്കി ജില്ലാഭരണകൂടം. ശിശുദിനത്തോടനുബന്ധിച്ച് പതിനെട്ട് വയസുവരെയുള്ള1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതിയെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.

വനിതാ ശിശുവികസനവകുപ്പിന്റെ അംഗീകാരമുള്ള ജില്ലയിലെ  43 ചൈൽഡ് ഹോമുകളിലുള്ള കുട്ടികളിൽനിന്നും ആവശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പതിനെട്ട് വയസിന് താഴെയുള്ള 644 പെൺകുട്ടികളും 444 ആൺകുട്ടികളുമാണുള്ളത്. വിവിധ കാരണങ്ങളാൽ ചൈൽഡ് ഹോമുകളിലെത്തിയവരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ കഴിവുള്ളവർ മുന്നോട്ടവരണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ  idukki.nic.in  സന്ദർശിച്ച് കുട്ടികളുടെ ആഗ്രഹങ്ങൾ കാണാം. ഹോം പേജിലെ ബാനറോ നോട്ടീസ് ടാബിലെ അറിയിപ്പുകൾ  ഓപ്‌ഷനോ  ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ ചൈൽഡ് ഹോമുകളുടെ പേര് വിവരങ്ങൾ ഉണ്ട്. ഇതിൽ നിന്നും താല്പര്യമുള്ള സ്ഥാപനങ്ങളെ സെലക്ട് ചെയ്താൽ പ്രസ്തുത ചൈൽഡ് ഹോമിലെ എല്ലാ കുട്ടികളുടെയും വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ലഭിക്കും. ആ പേജിൽ കുട്ടികളുടെ പേര് വെളിപ്പെടുത്താതെ കുട്ടിയുടെ ഐ ഡി  നമ്പറും വയസും ജൻഡറും ആഗ്രഹവും രേഖപ്പെടുത്തിയിട്ടുണ്ടാകും. സമ്മാനം നൽകാൻ താല്പര്യമുള്ളവർക്ക് ഒന്നോ അതിൽ കൂടുതലോ കുട്ടികളെ സെലക്ട് ചെയ്യാം. തുടർന്ന് തങ്ങളുടെ പേര് , ഫോൺ നമ്പർ , വിലാസം എന്നിവ നൽകണം.

സമ്മാനം കുട്ടികളിലെത്തിക്കുന്നതിന് മൂന്ന് രീതികൾ സ്വീകരിക്കാം. ശിശുദിനത്തിൽ ജില്ലാ ശിശുസംരക്ഷണ സമിതി അനുവദിക്കുന്ന സമയത്ത് അതത് ചൈൽഡ് ഹോമുകളിൽ  നേരിട്ടെത്തി കുട്ടികൾക്ക് സമ്മാനം കൈമാറാം. അല്ലെങ്കിൽ സെലക്ട് ചെയ്യുന്ന കുട്ടിയുടെ ഐ ഡി നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തി അതത് ചൈൽഡ് ഹോമിലേക്ക് കൊറിയർ ചെയ്യാം. ചൈൽഡ് ഹോമുകളുടെ മേൽവിലാസം വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. പുറമെ  ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളിലോ കലക്ടറേറ്റിൽ സജ്ജീകരിച്ചിട്ടുള്ള  കൺട്രോൾ റൂമിലോ നേരിട്ട് എത്തിക്കാം. സമ്മാനപ്പൊതിയുടെ പുറത്ത് ചൈൽഡ് ഹോമിന്റെ പേര് , കുട്ടിയുടെ ഐ ഡി നമ്പർ , ജനനത്തീയതി എന്നിവ രേഖപ്പെടുത്തണം.

പദ്ധതി സംബന്ധിച്ച പൊതുജനങ്ങളുടെ സംശയങ്ങൾക്ക് 9656402182 എന്ന നമ്പറിൽ വാട്സ്‌ ആപ്പ് സന്ദേശം അയക്കാവുന്നതാണ്. ചൈൽഡ് ഹോമുകളിലെ എല്ലാ കുട്ടികൾക്കുമായി പൊതുവിൽ പ്രയോജനപ്പെടുത്താവുന്ന,  പ്രായത്തിനനുസരിച്ചുള്ള സൈക്കിൾ, ടി വി പോലുള്ള സമ്മാനങ്ങൾ കലക്ടറേറ്റിലെയോ ,താലൂക്ക് ഓഫീസുകളിലെയോ കൺട്രോൾ റൂമിൽ നേരിട്ടെത്തിക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഒരു  കുട്ടിയുടെ ആഗ്രഹം  സ്പോൺസർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ, കുട്ടിയുടെ ഐ ഡി അടക്കമുള്ള വിവരങ്ങൾ ലിസ്റ്റിൽ നിന്നും ഒഴിവാകുന്നരീതിയിലാണ് വെബ്‌പേജ് സജ്ജീകരിച്ചിട്ടുള്ളത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നാഷണൽ ഇൻഫർമാറ്റിക്സ് സെൻ്റർ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലാഭരണകൂടം പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...